‘ഗാനമേളയ്ക്കിടെ വിനീത് ശ്രീനിവാസൻ ഓടി രക്ഷപെട്ടു’ എന്ന് വാർത്ത ;സത്യത്തിൽ സംഭവിച്ചത് ഇങ്ങനെ

വാരനാട് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ഗാനമേളയ്ക്കു ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയ്ക്കു പിന്നിലെ സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത് സുനീഷ് വാരനാട്. വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു.ഗാനമേളയ്ക്കു ശേഷമുള്ള ആരാധകരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ അദ്ദേഹം കാറിലേക്ക് ഓടി പോവുകയായിരുന്നുവെന്നും അതാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നും സുനീഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി; വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്’.– സുനീഷ് ഫേസ്ബുക്കിൽ കുറിച്ചു.