വിവാഹ വാർഷികം മറന്നുപോയി; ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് യുവാവിനെ മർദിച്ചു

പ്രിയപ്പെട്ടവരുടെ വിശേഷ ദിവസങ്ങൾ മറന്നു പോകുന്നവർ ധാരാളം ഉണ്ട്. ചിലർക്ക് ഇതെല്ലാം ഓർമ്മിച്ച് വയ്ക്കാനുള്ള കഴിവുണ്ടാകണം എന്നില്ല. പിറന്നാൾ ആശംസിക്കാത്തതിന്റെ പേരിൽ, വിവാഹ വാർഷികം ആശംസിക്കാത്തതിന്റെ പേരിൽ ഇതിനൊക്കെയാണ് ആളുകൾ പരിഭവിക്കാറും പിണങ്ങാറും പതിവ്. എന്നാൽ, മുംബൈയിലെ ഘട്കോപ്പറിൽ വിവാഹ വാർഷികം മറന്നു പോയതിന്റെ പേരിൽ ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് യുവാവിനെ അക്രമിച്ചിരിക്കുകയാണ്. ഫെബ്രുവരി 18 -നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹ വാർഷികം. എന്നാൽ, ഭർത്താവ് അത് മറന്നു പോയി. ഇതേ തുടർന്ന് 27 -കാരിയായ ഭാര്യയും അവളുടെ സഹോദരനും മാതാപിതാക്കളും ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. സംഭവം നടന്നത് ഇങ്ങനെയാണ്. ഭർത്താവ് ഭാര്യയെ വിവാഹവാർഷികം ആശംസിക്കാൻ മറന്നു. ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തിൽ തന്റെ സഹോദരനേയും മാതാപിതാക്കളേയും ഭർത്താവിന്റെ വീട്ടിലേക്ക് വരണം എന്ന് വിളിച്ചു പറഞ്ഞു. ഒപ്പം ഭർത്താവിനോട് അയാളുടെ കൂടെ ജീവിക്കാൻ തനിക്കിനി താല്പര്യമില്ല എന്നും പറഞ്ഞു. യുവതി വിളിച്ച് പറഞ്ഞ ഉടനെ തന്നെ സഹോദരനും മാതാപിതാക്കളും എത്തുകയും ചെയ്തു. പിന്നാലെ, ഭാര്യയും സഹോദരനും മാതാപിതാക്കളും യുവാവിനേയും യുവാവിന്റെ അമ്മയേയും മർദ്ദിച്ചു. ഇതുകൊണ്ടും ഭാര്യവീട്ടുകാർ നിർത്തിയില്ല, മുറ്റത്ത് നിർത്തിയിട്ടിരുന്ന യുവാവിന്റെ വാഹനവും വീടിന്റെ ജനാലയും നശിപ്പിച്ചുവെന്നാണ് പരാതി. 2018 -ലാണ് ഇരുവരും വിവാഹിതരായത്. 32 വയസുള്ള വിശാൽ നാം​ഗ്രേ എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാർ മർദ്ദിച്ചത്. ഒരു കൊറിയർ കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യൂകയാണ് വിശാൽ. ഭാര്യ കൽപന ഒരു ഫുഡ് ഔട്ട്‍ലെറ്റിലാണ് ജോലി ചെയ്യുന്നത്. ഗോവണ്ടിയിലെ ബൈഗൻവാഡിയിലാണ് ഇരുവരുടെയും താമസം. നാം​ഗ്രേ പറയുന്നത് അനുസരിച്ച് 18 -നാണ് ഈ സംഭവമെല്ലാം ഉണ്ടായത്.