ദുരിതാശ്വാസനിധി സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസനിധിയിലെ ക്രമക്കേട് നടത്തുന്ന തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്തും. തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ കഴിഞ്ഞ ദിവസം വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശി കോട്ടയം, ഇടുക്കി കളക്ടറേറ്റുകളില്‍ നിന്ന് ഹൃദ്രോഗത്തിന് രണ്ട് തവണയായി 15,000 രൂപയും കോട്ടയത്ത് നിന്ന് കാന്‍സര്‍ ചികിത്സയ്ക്ക് 10,000 രൂപയും വാങ്ങിയതായി കണ്ടെത്തി. അപേക്ഷയോടൊപ്പം കാഞ്ഞിരപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.

ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.