പശുക്കടത്ത് ആരോപണം ;തട്ടിക്കൊണ്ടുപോയ രണ്ടു പേരെ ഹരിയാനയില്‍ ചുട്ടുകൊന്നു

രാജസ്ഥാനിലെ ഭരത്പുരിൽ നിന്ന് പശുക്കള്ളക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ രണ്ട് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഭർവാസിലാണ് മൃതദേഹം കണ്ടെത്തിയത്.ഗോപാൽഗഡ് സ്വദേശികളായ ജുനൈദിനെയും നാസിറിനെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മർദിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തിന് തീയിട്ടെന്നാണ് സംശയം. സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി രാജസ്ഥാൻ പൊലീസ് അറിയിച്ചു . ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന അഞ്ച് ഹരിയാന സ്വദേശികൾ ജുനൈദിനെയും നസീറിനെയും അവരുടെ വാഹനത്തോടൊപ്പം തട്ടിക്കൊണ്ട് പോയി എന്നാണ് ദൃക്സാക്ഷി പൊലീസിന് നൽകിയ മൊഴി.