ഇ.ഡിയോട്‌ നിസ്സഹകരണം തുടര്‍ന്ന് ശിവശങ്കര്‍;’ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടെന്ന്’ ചാർട്ടേർഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ കേസില്‍ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്ന ശിവശങ്കറിനെ വെട്ടിലാക്കി ചാർട്ടേർഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി.എം.ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്സ്മെന്റിന് മൊഴി നൽകി. കൊച്ചിയിലെ ഇഡി ഓഫീസിൽ പത്തു മണിക്കൂർ നീണ്ട മൊഴിയെടുക്കലിനിടെയാണ് വേണുഗോപാൽ ഇക്കാര്യം ആവർത്തിച്ചത്.
ലോക്കറുമായി ബന്ധപ്പെട്ട ശിവശങ്കറിന്റെ മൗനം, ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ പൊളിക്കുക എന്നതായിരുന്നു ഇ.ഡി. ലക്ഷ്യം .സ്വപ്‌നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കണമെന്ന് ശിവശങ്കറാണ് നിര്‍ദ്ദേശിച്ചത്. എല്ലാ കാര്യങ്ങളും ശിവശങ്കര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്.സ്വപ്‌ന പണവുമായി വന്നപ്പോള്‍ ആദ്യഘട്ടത്തില്‍ ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നതായും വേണുഗോപാല്‍ മൊഴി നല്‍കി.
ലോക്കറിൽ വയ്ക്കാൻ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മിൽ ചർച്ച നടത്തിയിരുന്നെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്. കോഴ ഇടപാടിനെപ്പറ്റി താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് വേണുഗോപാൽ മൊഴി നൽകിയത്.

ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ചൊവ്വാഴ്ച ആണ് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് . തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു . തുടർന്നാണ് ചാർട്ടേഡ് അക്കൌണ്ടന്‍റിനെ ഒുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്.