ശിവശങ്കറിന്റെ നിസഹകരണ സമീപനം പൊളിക്കാൻ ഇഡി, ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും

ലൈഫ് മിഷൻ കോഴയിടപാടിൽ അറസ്റ്റിലായ ശിവശങ്കറിന്റെ നിസഹകരണ മനോഭാവം പൊളിക്കാൻ ഇഡി. ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റും ശിവശങ്കറിന്റെ സുഹൃത്തുമായ വേണുഗോപാൽ അയ്യറിന് ഇ ഡി നോട്ടീസ് അയച്ചു. നാളെ കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണ് ഇഡി ശ്രമം.

ശിവശങ്കരന്റെ നിർദ്ദേശപ്രകാരമാണ് വേണുഗോപാൽ, സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയതെന്നും, സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. എന്നാൽ അതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കർ ആവർത്തിക്കുന്നത്. ഇത് പൊളിക്കുന്നതിന് വേണ്ടി രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാാനാണ് ഇഡി ശ്രമിക്കുന്നത്.

ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയിൽ പങ്കാളികളായെന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികളെ വരും ദിവസം അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.