‘തെളിവുകള്‍ ഹാജരാക്കാന്‍ ദിലീപ് തടസം നില്‍ക്കുന്നു’വെന്ന് സർക്കാർ സുപ്രീം കോടതിയിൽ ; നടിയെ ആക്രമിച്ച കേസിൽ മഞ്ജുവിനെ വിസ്തരിക്കണമെന്നും സർക്കാർ കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ദിലീപ് തടസം നില്‍ക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.വിചാരണ വൈകിപ്പിക്കുന്നത് പ്രതിഭാഗമാണ്.കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ മഞ്ജു വാര്യരെ വിസ്തരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.മഞ്ജു വാര്യര്‍ അടക്കം നാല് പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദീലീപ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. അനാവശ്യമായി സാക്ഷികളുടെ വിസ്താരം വൈകിപ്പിക്കുകയാണ് പ്രതിഭാഗം ചെയ്യുന്നത്. ഇതുകാരണമാണ് വിചാരണാ നടപടികള്‍ വൈകുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.