28 വർഷങ്ങൾക്ക് ശേഷം ‘സ്ഫടിക’ത്തിൻറെ ഡിജിറ്റൽ പതിപ്പെത്തിയത് കേരളക്കരയെ ആഘോഷത്തിമിർപ്പിലാക്കിയിരിക്കുകയാണ് . ചിത്രത്തിന്‍റെ 4കെ ഡോള്‍ബി അറ്റ്മോസ് പതിപ്പിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഓരോ തിയറ്ററുകളിലും.
തിലകൻ, മോഹൻലാൽ, കെപിഎസി ലളിത, ഉർവശി, നെടുമുടി വേണു, എൻഎഫ് വർഗ്ഗീസ്, സ്ഫടികം ജോർജ്ജ് തുടങ്ങി നിരവധി താരങ്ങളുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് സ്ഫടികത്തിലുള്ളത്. ആ അഭിനയ മുഹൂർത്തങ്ങൾ ബിഗ് സ്‌ക്രീനിൽ ഏറെ മിഴിവോടെ കാണാൻ കഴിഞ്ഞതിന് സംവിധായകൻ ഭദ്രനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് തിയേറ്ററിൽ നിന്നിറങ്ങവേ പലരും പറയുകയുണ്ടായത്.
4കെ ദൃശ്യശ്രവ്യ ചാരുതയോടെ ‘സ്ഫടികം’ കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമാണെത്തിയിരിക്കുന്നത്. പുലർച്ചെ ആറിനുള്ള ഫാൻസ് ഷോയ്ക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്‌സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമ റീറിലീസ് ചെയ്തിരിക്കുന്നത്.