ജോലി ചെയ്യാൻ ശാരീരിക ശേഷിയില്ല ;സ്വയം ഒരുക്കിയ ചിതയിൽ ഗൃഹനാഥൻ ജീവനൊടുക്കി

കൊല്ലം പുത്തൂർ മാറനാട്ട് സഹോദരിയുടെ വീട്ടുമുറ്റത്ത് സ്വയം ഒരുക്കിയ ചിതയിൽ ഗൃഹനാഥൻ ജീവനൊടുക്കി. മാറനാട് വൈദ്യര് മുക്കിന് സമീപം താമസിക്കുന്ന അരുണ്‍ഭവനത്തില്‍ അറുപത്തിയേഴു വയസുളള വിജയകുമാറാണ് മരിച്ചത്. വീടിന് സമീപം താമസിക്കുന്ന സഹോദരി വിജയമ്മയുടെ സ്ഥലത്തായിരുന്നു സ്വയം ചിതയൊരുക്കി ആത്മഹത്യ. സാമ്പത്തിക ബാധ്യത മൂലം ജീവനെടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു.

പുലർച്ചെ ഒരു മണിയോടെയാണ് പുത്തൂർ മാറനാട് സ്വദേശിയായ വിജയമ്മയുടെ വീടിനു മുന്നിലെ ഒഴിഞ്ഞ പറമ്പിൽ തീ പടരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായി. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിൽ തീ പടർന്നു എന്നാണ് ആദ്യം ധരിച്ചത്. ഇന്ന് രാവിലെ നടത്തിയ വിശദ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത വിജയകുമാർ വിജയമ്മയുടെ വീട് സമീപമായിരുന്നു താമസിച്ചിരുന്നത്.

മറ്റാര്‍‌ക്കും പങ്കില്ലെന്നും ജോലി ചെയ്യാന്‍ ശാരിരികശേഷി ഇല്ലാത്തതിനാല്‍ മരിക്കുന്നു എന്നെഴുതിയ ആത്മഹത്യകുറിപ്പും ഇവിടെ നിന്ന് ലഭിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന വിജയകുമാര്‍ പ്രായാധിക്യം കാരണം കുറച്ചു നാളുകളായി ജോലിക്ക് പോയിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു.സാമ്പത്തികബുദ്ധിമുട്ടും ഉണ്ടായിരുന്നതായാണ് വിവരം. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.