യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ നടത്തുന്ന വിമർശനങ്ങൾ അതിരു കവിയുന്നു എന്ന് പി കെ ശ്രീമതി ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .ഒരാളെ വിമര്‍ശിക്കാം.എന്നാൽ ഇവിടെ നടക്കുന്നത് കൊല്ലാക്കൊലയാണ്.കേട്ടപാതി കേള്‍ക്കാത്ത പാതി നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉന്നയിക്കുന്നത് സ്ത്രീ ആയത് കൊണ്ടാണെന്നും ശ്രീമതി ടീച്ചര്‍ വിമര്‍ശിച്ചു. ഉയർന്ന വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാന്‍ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിക്ക് തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ലെന്നും പി കെ ശ്രീമതി ടീച്ചര്‍ അഭിപ്രായപ്പെട്ടു.
പിഎച്ച്ഡി വിവാദത്തിന് പിന്നാലെ ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തോളമായി കൊല്ലം തങ്കശ്ശേരിയിലെ നക്ഷത്ര ഹോട്ടലിലാണ് ചിന്ത താമസിച്ചുവരുന്നതെന്നും സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നുമായിരുന്നു പരാതി.
പി കെ ശ്രീമതി പറഞ്ഞതിന്റെ പൂര്‍ണരൂപം
വിമർശനമാവാം. എന്നാൽ “കേട്ട പാതി കേൾക്കാത്ത പാതി”നീചവും നികൃഷ്‌ടവുമായ വിമർശനം ഉയർത്തുനത് സ്ത്രീ ആയത് കൊണ്ട് മാത്രം.
ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാൻ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കിൽ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല.
സ. ചിന്തയെക്കുറിച്ചാണ്. അപവാദങ്ങളുടെ പെരും മഴയാണ് കുറച്ച് നാളുകളായി ഈ പെൺകുട്ടിയെകുറിച്ച് ഇറക്കികൊണ്ടിരിക്കുന്നത്. വിമർശിക്കുന്നത് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്. മാനസികമായി ഒരു പെൺകുട്ടിയെ സമൂഹമദ്ധ്യത്തിൽ ഇങ്ങനെ തളർത്തിയിടരുത്.
സ. ചിന്തക്കെതിരെ ചില മാദ്ധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത് കോൺഗ്രസും നടത്തുന്നത് വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്. ഇത് തുടരരുത്.