40 വർഷത്തോളം ഒഴിഞ്ഞ് കിടന്ന് വീട് വാങ്ങി വൃത്തിയാക്കിയപ്പോൾ 46.5 ലക്ഷം രൂപ; എന്നാൽ പൈസ മാറ്റാൻ ബാങ്കിൽ എത്തിയപ്പോൾ ടോണോ ഞെട്ടി

ഓർക്കാപ്പുറത്ത് കാശ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു സ്പെയിനിൽ നിന്നുള്ള ടോണോ പിനീറോ. എന്നാൽ, ആ സന്തോഷം അധികനേരം ഉണ്ടായിരുന്നില്ല. ടോണോ പിനീറോ എന്ന സ്പാനിഷ് ബിൽഡറിന് തന്റെ വീടിന്റെ ഭിത്തികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 47,000 പൗണ്ടിന്റെ അതായത് ഏകദേശം 46.5 ലക്ഷം രൂപ വരുന്ന നോട്ടുകൾ കിട്ടി. ആറ് ചെറുകാനുകളിലായിട്ടായിരുന്നു നോട്ടുകൾ ഉണ്ടായിരുന്നത്. ആ പണം മാറ്റുന്നതിന് വേണ്ടി ബാങ്കിൽ പോയതോടെ ടോണോയുടെ സന്തോഷമെല്ലാം അവസാനിച്ചു. ടോണോ കണ്ടെത്തിയതെല്ലാം ചില പഴയ നോട്ടുകൾ ആയിരുന്നു. അവ സ്വീകരിക്കുന്നത് ബാങ്ക് ഓഫ് സ്പെയിൻ നേരത്തെ തന്നെ നിർത്തിയിരുന്നു. 20 വർഷം മുമ്പ് 2002 -ലാണ് ഒമ്പത് ദശലക്ഷം പെസെറ്റ നോട്ടുകൾ നിർത്തലാക്കിയതായി ബാങ്ക് ഓഫ് സ്പെയിൻ അറിയിച്ചത്. സംഭവം അറിഞ്ഞതോടെ ടോണോ ആകെ നിരാശനായി. പണം മാറിക്കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ബാങ്കിനോട് അന്വേഷിച്ചു. എന്നാൽ, എങ്ങനെയും നടക്കില്ല എന്നായിരുന്നു ബാങ്കിന്റെ ഭാ​ഗത്ത് നിന്നുമുള്ള മറുപടി. എന്നാൽ, വെറും കയ്യോടെ മടങ്ങാൻ ടോണോ തയ്യാറായിരുന്നില്ല. അങ്ങനെ പുതിയ നോട്ടുകളുമായി മാറ്റം ചെയ്ത് ഏകദേശം 29 ലക്ഷം രൂപ ടോണോ വാങ്ങിയെടുത്തു. ഫേസ്‍ബുക്കിൽ പരസ്യം കണ്ടതിനെ തുടർന്നാണ് ടോണോ ഈ വീട് വാങ്ങിയത്. അതിന് മുമ്പ് ഏകദേശം 40 വർഷത്തോളം ഈ വീട് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ​ഗലീസിയയിലെ ഈ വീട് നവീകരിക്കുമ്പോൾ കിട്ടിയ ആ പഴയ നോട്ടിൽ ചിലത് അതിന്റെ ഓർമ്മയ്ക്കായി ടോണോ സൂക്ഷിച്ച് വച്ചിട്ടുണ്ട്.