കത്തോലിക്കാ സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കും; ചരിത്ര സംഭവത്തിന് സാക്ഷിയാവാനൊരുങ്ങി കണ്ണൂര്‍ പയ്യാമ്പലം

കണ്ണൂർ പയ്യാമ്പലത്ത്‌ പുതു ചരിത്രം .പതിവില്‍ നിന്നും വ്യത്യസ്തമായി കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത്‌ സംസ്‌കരിക്കുന്നു.കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61) യുടെ മൃതദേഹമാണ് തിങ്കളാഴ്ച്ച വൈകുന്നേരം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്‌കരിക്കുന്നത്. മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. വേറിട്ട കാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യന്‍ ഭാര്യയുടെ മൃതദേഹം ചിതയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. ‘അഗ്‌നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നത്. അഗ്‌നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. പണംകൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. മാറിച്ചിന്തിക്കാന്‍, പുതുതലമുറയ്ക്ക് വഴിവെട്ടാന്‍ ശ്രമിക്കുകയാണ്. സന്തോഷകരമായ കാര്യം മേലെ ചൊവ്വ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികാരികള്‍ എല്ലാ പിന്തുണയും തന്നുവെന്നതാണ്. വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തും”. സെബാസ്റ്റ്യന്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കംചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് സഭ നേരത്തേ തീരുമാനമെടുത്തിരുന്നു. പക്ഷേ, പരമ്പരാഗതരീതിയില്‍നിന്ന് മാറാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്റെ ഉറച്ച തീരുമാനത്തില്‍ ഭാര്യയുടെ മൃതദേഹം ഇന്ന് വൈകിട്ട് പയ്യാമ്പലത്ത് സംസ്‌കരിക്കും. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന സെബാസ്റ്റിയന്റെ തീരുമാനത്തിനോട് കുടുംബവും ഇടവക അധികാരികളും യോജിച്ചിരിക്കുന്നതായാണ് വിവരം.