ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്ബ്’ !! ഒപ്പം പുരാതന ഫ്രിഡ്ജും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി

ഇറാഖിലെ പുരാവസ്തു ഗവേഷകർ ക്രിസ്തുവിന് മുമ്പ് 2,700-ൽ സജീവമായിരുന്ന ഒരു പുരാതന ഭക്ഷണശാല കണ്ടെത്തി. ഓപ്പൺ എയർ ഡൈനിംഗ് ഏരിയയും സമീപത്തായി ബെഞ്ചുകൾ, ഒരു ഓവൻ, പുരാതന ഭക്ഷണ അവശിഷ്ടങ്ങളും 5,000 വർഷം പഴക്കമുള്ള ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം തണുപ്പിച്ച് കഴിക്കാന്‍ ഉപയോഗിക്കുന്ന പുരാതന കാലത്തെ ഫ്രിഡ്ജും 5,000 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ഭക്ഷണ ശാലയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തി. ഒപ്പം ഒരു ഓവനും.

യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്ക് പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിന് കിഴക്കായാണ് ഇറാഖിലെ പുരാതന നഗരമായ ലഗാഷ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ ഏറ്റവും പുരാതനമായ ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കമുള്ളവ കണ്ടെത്തിയത്. ലഗാഷിന്‍റെ ഉപരിതലത്തിൽ നിന്ന് 19 ഇഞ്ച് താഴെയായിട്ടായിരുന്നു ഈ കണ്ടെത്തല്‍.

ഒരു പുരാതന നഗര സംവിധാനം നിലനിന്നിരുന്ന ഇടമായിരുന്നു ലഗാഷ്. പുതിയ പേര് അൽ-ഹിബ. പുരാതന നിയർ ഈസ്റ്റിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായിരുന്നു ഇത്. ഇവിടെ നിന്നുള്ള കണ്ടെത്തല്‍ 5000 വര്‍ഷം മുമ്പുള്ള മനുഷ്യന്‍റെ ജീവിതത്തിലേക്കുള്ള വഴി തുറക്കുന്നു. വ്യാവസായിക വലിപ്പത്തിലുള്ള അടുപ്പ്, ഭക്ഷണം തണുപ്പിക്കുന്നതിനായി പുരാതനമായ ഒരു “ഫ്രിഡ്ജ്”, കൂടാതെ ഡസൻ കണക്കിന് കോണാകൃതിയിലുള്ള പാത്രങ്ങൾ, മത്സ്യാവശിഷ്ടങ്ങൾ അടങ്ങിയ ഡസൻ കണക്കിന് പാത്രങ്ങൾ എന്നിവയും കണ്ടെത്തിയവയില്‍പ്പെടുന്നു. വിശാലമായ മുറ്റം ഔട്ട്ഡോർ ഡൈനിംഗ് ഏരിയയാണെന്ന് കരുതുന്നതായി പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു.