ചിന്ത ജെറോമിന്റെ വിവാദ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് കേരള സർവ്വകലാശാല

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദ പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കുമെന്ന് കേരളം സർവ്വകലാശാല . ഇതിനായി നാലംഗ കമ്മിറ്റിയെ നിയമിക്കും . പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി നടന്നിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധിക്കുക.ചിന്തയുടെ ഗൈഡ് ആയിരുന്ന ഡോ. പിപി അജയകുമാറിനെ ഗൈഡ് ഷിപ്പില്‍ നിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്‌സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവര്‍ണര്‍ക്കും ലഭിച്ചിട്ടുണ്ട്.
നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് ചിന്ത ജെറോം ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചത്. കേരളാ സര്‍വകലാശാല മുന്‍ പിവിസി ഡോ അജയകുമാറിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തിനാണ് ചിന്ത ജെറോമിന് 2021ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ലഭിച്ചത്.

അതിനിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനത്തിലെ ഭാഗങ്ങള്‍ പ്രബന്ധത്തില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതും പരിശോധനയ്ക്ക് വിധേയമാക്കും. ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചെന്നാണ് പരാതി. ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളിയുടെ പേരാണ് ഉപയോഗിച്ചതെന്നും വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് പരാതി. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും ആരോപണമുണ്ട്. അതേസമയം ഇത്തരത്തില്‍ തെറ്റ് പറ്റിയതായി താന്‍ ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്ത ജെറോം പ്രതികരിച്ചിരുന്നു.