‘കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കരുത് ,ബിബിസി ഡോക്യുമെൻ്ററി കേരളത്തിൽ പ്രദര്‍ശിപ്പിക്കുന്നത് തടയണം’ ;കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്താൻ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവ്വം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കെ.സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.

അതേ സമയം 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍റി കേരളത്തിൽ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .