നാട്ടികയിലെ ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കാൻ ബന്ധുക്കൾ. ഭർത്താവിൻറെ അനുജൻ മാനസികമായി പീഡിപ്പിരുന്നെന്ന് ആശ പറഞ്ഞായി സുഹൃത്തുക്കളും ആരോപിച്ചു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കാര്യത്തിൽ ചൈൻഡ് ലൈൻ നിരീക്ഷണമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആശയുടെ ഭർതൃവീട്ടിൽ മക്കൾ സുരക്ഷിതരല്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിക്കുക. പാവറട്ടിയിലെ ജന്മവീട്ടിൽ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ മക്കളെ ഭർത്താവായ സന്തോഷിൻറെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയിരുന്നു. സന്തോഷിൻറെ സഹോദരനെതിരെ ആശയുടെ സുഹൃത്തുക്കളും രംഗത്തെത്തി. മരിക്കുന്നതിന് ഏതാനും ദിവസം മുൻപാണ് ഭർത്താവിൻ്റെ സഹോദരൻ മാനസികമായി പീഡിപ്പിക്കുന്ന വിവരം ആശ വീട്ടുകാരോട് പറഞ്ഞത്. ആശയുടെ ബന്ധുക്കളുടെ പരാതി പരിശോധിച്ച് തുടർ നപടിയെടുക്കുമെന്ന് വലപ്പാട് പൊലീസ് പറഞ്ഞു. പന്ത്രണ്ട് വർഷം മുൻപാണ് പാവറട്ടി സ്വദേശിനി ആശയെ നാട്ടിക സ്വദേശി സന്തോഷ് വിവാഹം കഴിക്കുന്നത്. വിദേശത്ത് ജോലിയുള്ള സന്തോഷിൻറെ വീട്ടിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് ആശയും പത്തും ആറും വയസ്സുള്ള കുട്ടികളും കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുന്നിക്കുരു അരച്ചു കഴിച്ച് ആശ ജീവനൊടുക്കാൻ ശ്രമിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. മൃതദേഹം ആശയുടെ വീട്ടിലേക്ക് കൊണ്ടു പോയാൽ മക്കളെ സംസ്കാര ചടങ്ങിനയക്കില്ലെന്ന് ഭർത്താവിൻ്റെ വീട്ടുകാർ നിലപാടെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്. പിന്നീട് ജില്ലാ ഭരണകൂടത്തിൻറെ ഇടപെടലിനെത്തുടർന്നാണ് മക്കളെ എത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. നിലവിൽ അച്ഛനൊപ്പം തന്നെ കുട്ടികളെ തുടരാൻ അനുവദിക്കുന്ന ചൈൽഡ് ലൈൻ വരും ദിവസങ്ങളിൽ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി പരിഹാര സാധ്യത തേടും.