കുന്നംകുളത്തെ 5 പിഎഫ്ഐ നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു

കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അഥീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ വീടുകളും സ്ഥലങ്ങളുമാണ് ജപ്തി ചെയ്തത്.ഹൈക്കോടതിയുടെ നിർദേശപ്രകാരം പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നാശനഷ്ടം ഈടാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി .

കുന്നംകുളം തഹസിൽദാർ അജികുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നടപടിയെടുത്തത്. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ നാളെ അഞ്ചുമണിക്ക് മുമ്പായി കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്.മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
പി എഫ് ഐ ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അബ്ദുൾ സത്താറിൻ്റെ ബന്ധുക്കൾ അടക്കം വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.
എൻഐഎ റെയ്ഡിൽ പിഎഫ്ഐ നേതാവ് മുഹമ്മദ് സാദിഖും രണ്ട് ദിവസം മുമ്പ് അറസ്റ്റിലായിരുന്നു.പോപ്പുലർ ഫ്രണ്ട് ഇന്റലിജൻസ് സ്ക്വാഡിൽ ഉൾപ്പെട്ട പ്രധാനിയാണ് മുഹമ്മദ് സാദിഖ്.