യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് തിരിച്ചടി ;30 ലക്ഷം രൂപ പിഴയും മുഖ്യ പൈലറ്റിന് സസ്പെൻഷനും ചുമത്തി ഡിജിസിഎ

സഹയാത്രികൻ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ല​ക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.നിയമപ്രകാരമുളള കടമ നിർവഹിക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ഡിജിസിഎ കണ്ടെത്തി. പൈലറ്റ് ഇൻ കാമൻഡന്റിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം ചോദിച്ചതിന് ശേഷമാണ് ഡിജിസിഎയുടെ നടപടി. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഇന്‍ ഫ്ലൈറ്റിന് മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ എയർ ഇന്ത്യക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്ര എന്നയാളെ എയർ ഇന്ത്യ നാല് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

ഡൽഹി പൊലീസ് ശങ്കർ മിശ്രയെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് യുവതിയുടെ ദേഹത്ത് പ്രതി മൂത്രമൊഴിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി ജോലി ചെയ്തിരുന്ന വെല്‍സ് ഫാര്‍ഗോ സ്ഥാപനവും ഇയാളെ പുറത്താക്കി. സംഭവത്തില്‍ നിയമ നടപടി വൈകിപ്പിച്ചതില്‍ വിമാനത്തിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.