‘ഇന്ത്യയില്‍ ഇസ്ലാമിക ഭരണം അനുവദിക്കില്ലെന്ന് ‘കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയിൽ

ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. സിമി(സ്‌റ്റുഡന്റ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) രാജ്യത്തിൻ്റെ ദേശീയതയ്ക്ക് എതിരാണ് .അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കുന്നു.ഹർജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

2001ൽ ആണ് സിമിയെ കേന്ദ്ര സർക്കാർ ആദ്യം നിരോധിച്ചത്. നിരോധനത്തിന് ശേഷവും വിവിധ പേരുകളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ഡസനിലധികം പോഷക സംഘടനകൾ സിമിക്ക് ഉണ്ട്. ഈ സംഘടനകളിലൂടെ ധനസമാഹരണം നടത്തുന്നുണ്ട് .
“രാജ്യ സുരക്ഷയെ ബാധിക്കുന്ന നിരോധന പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും ഏർപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആണ് നിരോധനം തുടരുന്നതെന്ന് “കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.2019ൽ ആണ് ഏറ്റവും അവസാനമായി സിമിയുടെ നിരോധനം കേന്ദ്രം നീട്ടിയത്. അഞ്ചു വർഷത്തേക്ക് ആയിരുന്നു നിരോധനം നീട്ടിയത്.