ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിനെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ.കഴിഞ്ഞ ദിവസം മരിച്ച സിഐഎസ്എഫ് വികാസ് സിങിന്റെ ഭാര്യ പ്രിയ സിങ്ങാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ചത്.രാവിലെ സ്‌പേസ് സെന്ററിലെ നര്‍മദ ഗസ്റ്റ് ഹൗസിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വികാസിന്റെ മരണ വിവരം അറിഞ്ഞാണ് പ്രിയ സിങ് ശ്രീഹരിക്കോട്ടയില്‍ എത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ തുടരെ നടക്കുന്ന മൂന്നാമത്തെ മരണമാണിത്.ബിഹാർ സ്വദേശിയായ വികാസ് സിങിനെ കൂടാതെ ഛത്തീസ്ഗഢ് സ്വദേശി ചിന്താമണി എന്ന ഉദ്യോഗസ്ഥനും ആത്മഹത്യ ചെയ്തിരുന്നു.24 മണിക്കൂറിനിടെയാണ് രണ്ടു ജവാന്മരായും മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യ.
തിങ്കളാഴ്ച രാത്രിയാണ് ഡ്യൂട്ടിയിലിരിക്കെ വികാസ് സിങ് തോക്കുപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. സി ഐ എസ്എഫ് കോണ്‍സ്റ്റബിളായ ചിന്താമണിയെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഛത്തീസ്ഗഢിലെ ശങ്കര സ്വദേശിയാണ് ചിന്താമണി. സതീഷ് ധവാൻ സ്പേസ് സെന്ററിലെ സുരക്ഷാ ജീവനക്കാരയിരുന്നു ഇരുവരും.
മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം മൂലമാണ് ജവാന്മാരുടെ ആത്മഹത്യയെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ലോക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരും വിഷയം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ രണ്ടു പേരും തമ്മിൽ ബന്ധമില്ലെന്നും ആത്മഹത്യ വ്യക്തിപരമായ കാരണം കൊണ്ടാണെന്നുമാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.