സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് പാമ്പിനെ കിട്ടി; ഭക്ഷ്യവിഷബാധയേറ്റ് കുട്ടികള്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സമയമാണിത്. ഇതിനിടെ ഇതര സംസ്ഥാനങ്ങളില്‍ സ്കൂളുകളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലെ പാളിച്ചകളും അതുമൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ആരോഗ്യപ്രതിസന്ധിയുമെല്ലാം ചെറിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
കേരളത്തിന് പുറത്ത് പലയിടങ്ങളിലും ഇത്തരം പരാതികള്‍ പതിവായി വരാറുണ്ട്. ബംഗാളില്‍ സമാനമായ ചില സംഭവങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിന് പുറമെ ഇപ്പോഴിതാ ബീര്‍ഭും ജില്ലയിലെ മയുരേശ്വറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
തിങ്കളാഴ്ച സ്കൂളില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് മുപ്പതോളം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ സ്കൂളിലെ അധ്യാപകൻ തന്നെയാണ് ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.ചോറിനൊപ്പം നല്‍കിയ പയറിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്.ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നുമില്ല. ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്നോ ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ പാമ്പ് ഇതില്‍ വീണിരുന്നോ എന്നെല്ലാമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇതോടെ കുട്ടികളെ പെട്ടെന്ന് തന്നെ ആശുപത്രിയിലാക്കി. എന്നാല്‍ ഒരു കുട്ടിയൊഴികെ മറ്റെല്ലാവരും തന്നെ വൈകാതെ  സുഖം  പ്രാപിച്ചു. നിലവില്‍ ഈ കുട്ടിയും അപകടനിത തരണം ചെയ്തിട്ടുണ്ട്.
‘പല ഗ്രാമങ്ങളില്‍ നിന്നും സ്കൂളിലെ ഉച്ചഭക്ഷണം സംബന്ധിച്ച് പരാതികള്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. പലയിടങ്ങളിലും കുട്ടികള്‍ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടി വന്നിട്ടുണ്ട്. പ്രൈമറി സ്കൂളുകളുടെ ജില്ലാ ഇൻസ്പെക്ടര്‍ക്ക് ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ജില്ലയിലെ പ്രൈമറി സ്കൂളുകളിലെല്ലാം സന്ദര്‍ശനം നടത്തുമെന്നും ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ദീപാഞ്ജൻ ജന അറിയിച്ചു.