ശമ്പള വർധനവ്‌ ആവശ്യപ്പെട്ടിട്ടില്ല; കുടിശിക ആവശ്യപ്പെട്ട്‌ താൻ കോടതിയിൽ പോയി എന്നത് പച്ചകള്ളമെന്ന് ചിന്ത ജെറോം

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്നത് തെറ്റായ വാർത്തയാണ് എന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കുടിശിക ആവശ്യപ്പെട്ട് താൻ കോടതിയില്‍ പോയിട്ടില്ല എന്നും ചിന്ത വ്യക്തമാക്കി. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുക .
യുവജന കമീഷന്‌ അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെപിസിസി ജനറൽ സെക്രട്ടറിയായ ആർ വി രാജേഷാണ്‌ ശമ്പള കുടിശിക ആവശ്യപ്പെട്ട്‌ കോടതിയിൽ കേസിന്‌ പോയത്‌. ഇത്‌ സംബന്ധിച്ച്‌ ശമ്പള കുടിശിക നൽകാൻ കോടതിവിധി ഉണ്ടായിട്ടുണ്ട്‌. അത്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ അദ്ദേഹം സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്‌. അത്‌ സർക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ്‌ എന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.

ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ല താനെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ അറിയാമെന്നും ചിന്ത പറഞ്ഞു.