മാസങ്ങളായി തുടരുന്ന സർക്കാർ – ഗവർണർ ചേരിപ്പോര് അവസാനിക്കുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഗവർണറുമായി തത്കാലം പോര് വേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയതോടെയാണ് സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചു. ക്യാബിനറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 13-ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സർക്കാരിന്റെ നീക്കം. എന്നാൽ നിയമസഭാ സമ്മേളനം തീർന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ ഒരു വർഷക്കാലമായി വളരെ മോശം ബന്ധമാണ് ഗവർണറും സർക്കാരും തമ്മിലുണ്ടായിരുന്നത്. വിവിധ വിഷയങ്ങളിൽ ഇരുകൂട്ടരും തർക്കിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. സിപിഎമ്മും എൽഡിഎഫും ഗവർണർക്കെതിരെ ശക്തമായ നിലപാട് എടുത്തും രാജ്ഭവൻ മാർച്ച് അടക്കം നടത്തിയും രംഗത്തുണ്ടായിരുന്നു. ആഴ്ചകൾക്ക് മുൻപ് വരെ ഗവർണറും മുഖ്യമന്ത്രി ആരോപണപ്രത്യാരോപണങ്ങളുമായി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. സിപിഎം- എൽഡിഎഫ് നേതാക്കൾ പരസ്യമായി ഗവർണറെ ആക്രമിച്ചപ്പോൾ മന്ത്രിമാർ പരോക്ഷ വിമർശനം തുടർന്നു. സജി ചെറിയാൻ്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് തടയാൻ ഗവർണർ ശക്തമായി ശ്രമിക്കും എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാൽ മന്ത്രിമാരെ നിയമിക്കുന്നതിൽ പൂർണ അധികാരം മുഖ്യമന്ത്രിക്കാണെന്ന നിയമോപദേശം ലഭിച്ചതോടെ തുറന്ന യുദ്ധത്തിൽ നിന്നും ഗവർണർ പിന്മാറുകയായിരുന്നു.