ജീവനക്കാർക്ക് ആശ്വാസം; ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സർക്കാർ

സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സർക്കാർ. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ഇതിനുള്ള നടപടികൾ ഈ മാസം പൂർത്തീകരിക്കണം. നേരത്തെ ഇന്നുമുതൽ പഞ്ചിംഗ് രേഖപ്പെടുത്താനായിരുന്നു തീരുമാനമുണ്ടായിരുന്നത്. കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിർബന്ധമാക്കിയത്.
ഹാജർ ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പഞ്ചിംഗ് ഒരുക്കിയിരുന്നത്. എന്നാൽ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിൽ പ്രശ്നം സംഭവിച്ചതിനാൽ പഞ്ചിംഗ് നീട്ടി വയ്ക്കുകയായിരുന്നു. മാർച്ച് 31 ഓടെ എല്ലാ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് സജ്ജമാക്കണമെന്നാണ് സർക്കാർ നിർദേശം. കഴിഞ്ഞ വർഷങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പ് കാരണം അത് നടപ്പാക്കിയിരുന്നില്ല.