61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്.കുട്ടികൾ സർഗവാസനകൾ അവതരിപ്പിക്കാനും അവ കണ്ട് സന്തോഷിക്കാൻ നമുക്കും രക്ഷിതാക്കൾക്കും കഴിയണം. അന്യം നിന്ന് പോകുന്ന കലകളുടെ വീണ്ടെടുപ്പ് കൂടിയാണ് കലോത്സവ വേദികളെന്ന് അദ്ദേഹം പറഞ്ഞു.

മഹാമാരിക്ക് ശേഷമുള്ള നമ്മുടെ മടങ്ങി വരവിന്റെ അടയാളപ്പെടുത്തൽ ആണ് ഇത്. കൊവിഡ് ഭീതി പൂർണമായി ഒഴിഞ്ഞെന്ന് കരുതാൻ ആകില്ല. മുൻകരുതൽ സ്വീകരിക്കണം എന്നത് വീണ്ടും ഓർമിപ്പിക്കുന്നു. കൊവിഡ് സ്കൂൾ കലോത്സവങ്ങളെ ബാധിച്ചിരുന്നു. കുട്ടികളെ ബാധിക്കുന്ന സാമൂഹിക വിപത്തുകൾ ഉണ്ട്‌. അതിനെതിരെ സർക്കാർ ഏറ്റെടുത്തിരിക്കുന്നത് വലിയ ക്യാമ്പയിനാണ്. ജാതിക്കും മതത്തിനും അതീതമാണ് കല. എല്ലാ നന്മകളും അങ്ങനെ ആണ്.ഒരു വേർതിരിവും ഉണ്ടാകരുതെന്നും സ്നേഹത്തിന്റെ അന്തരീക്ഷം കലുഷമാവില്ല എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

24 വേദികളിലായി 14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്.കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.