എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കും.ഇ പിക്കെതിരായ ആരോപണം പരിശോധിക്കുന്നത് പി ബി സംസ്ഥാന നേതൃത്വത്തിന് വിട്ടതോടെ വിവാദത്തിൽ സെക്രട്ടറിയേറ്റ് യോഗത്തിന്റെ നിലപാട് നിർണായകമാകും. ആരോപണങ്ങൾ പ്രതിരോധിക്കാൻ ഒരിടവേളയ്ക്ക് ശേഷം സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്ന ഇ പി ജയരാജൻ, സംസ്ഥാന സമിതിയില്പി ജയരാജന് ഉന്നയിച്ച പരാതിയില്‍ തന്റെ നിലപാട് പാര്‍ട്ടിയെ അറിയിക്കും.നാട്ടില്‍ തുടങ്ങുന്ന ഒരു ആയുവേദ ആശുപത്രിക്ക് സഹായങ്ങള്‍ ചെയ്തു എന്നത് മാത്രമാണ് തന്റെ റോളെന്നാണ് ഇപിയുടെ നിലപാട്. ഇതാകും സെക്രട്ടിയേറ്റിലും അദ്ദേഹം വ്യക്തമാക്കുക.
ആരോപണങ്ങളില്‍ ഇ.പിയുടെ വാദം കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന നേതൃത്വത്തിന് നല്കിയ നിര്‍ദേശം.ആരോപണങ്ങളിൽ അന്വേഷണം വേണമോ എന്നതും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചേക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചേക്കും.
കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന് ഉന്നയിച്ചത്.കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന് സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു. അനധികൃത സ്വത്തുസമ്പാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു. ഇവരുടെ സാനിധ്യത്തില്‍ തന്നെയാണ് പി. ജയരാജന് ഇ.പി. ജയരാജനെതിരെ ഗൗരവകരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.