അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ആരോപണം വിശ്വാസമില്ലാത്തതാണെന്ന് തെളിഞ്ഞു. വിഷയം പാർട്ടി ചർച്ച ചെയ്തു. പാണക്കാട് തങ്ങളുമായി സംസാരിച്ചു. വളരെ വിചിത്രമായ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. വെളിപാടിന്റെ കാരണത്തെകുറിച്ച് താൻ ആലോചിച്ചു. ഇതിൻ്റെ പിന്നിൽ എന്തോ ഉണ്ടെന്ന് തുടക്കം മുതൽ തോന്നി. ചില സൂചനകൾ ഒക്കെ ലഭിച്ചിട്ടുണ്ട്. റൂമറുകൾ വെച്ചിട്ട് പാർട്ടി ഒരു കാര്യം ഇപ്പോൾ പറയുന്നില്ല. ടി പി ഹരീന്ദ്രനെകൊണ്ട് ആരോ പറയിപ്പിച്ചതാണെന്ന് പാർട്ടിക്ക് സംശയമുണ്ട്. ചെറിയവരും, വലിയവരും ഉൾപ്പെടുന്ന മൂന്നാലുപേരെ സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി പി സുകുമാരൻ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അരിയിൽ ഷുക്കൂറിനുവേണ്ടി നിയമപോരാട്ടം നടത്താൻ താൻ മുന്നിലുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടി പി ഹരിന്ദ്രന്റെയും, പ്രാദേശിക ചാനലിന്റേയും ഭാഷാപ്രയോഗം പോലും വളരെ മോശമായാണ്. ആരോപണത്തിനെതിരെ മുസ്ലീം ലീഗ് കേസുമായി മുന്നോട്ട് പോകും. വേണ്ടി വന്നാൽ താൻ തന്നെ ഈ കേസ് നടത്താൻ മുന്നിട്ടിറങ്ങും. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ നീങ്ങാതെ കഴിയില്ല. ഷുക്കൂർ കേസ് ആയുധമാക്കി ഉപയോഗിച്ചവരെ പുറത്തുകൊണ്ടുവരും. അവസാനം വരെ അതിനുവേണ്ടി പ്രവർത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ എല്ലാവരും വിളിച്ചിരുന്നു. കെ സുധാകരനെ ഇതിലേക്ക് വലിച്ചിഴക്കണ്ട കാര്യമില്ല. അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ. പൊലീസ് അന്വേഷണം കൊണ്ട് ഗൂഢാലോചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. യു ഡി എഫ് യോഗത്തിൽ പരാതി ആയിട്ട് ഉന്നയിക്കില്ല. എങ്കിലും യുഡിഎഫ് ഇത് ഗൗരവസ്വഭാവത്തിൽ ഏറ്റെടുക്കണം. മുൻപുണ്ടായ ആരോപണങ്ങളേക്കാൾ വൈകാരികമാണിത്. അന്വേഷണത്തിൽ എല്ലാം തെളിയും. വേണ്ടിവന്നാൽ സിവിലായും, ക്രിമിനലായും താൻ തന്നെ കേസ് എടുക്കും. ഇതുവരെ അത്തരത്തിൽ ഒരു വിഷയത്തിലും താൻ നേരിട്ട് കേസ് കൊടുത്തിട്ടില്ല. കെ സുധാകരനോട് അടുപ്പമുണ്ടായതു കൊണ്ടു അങ്ങനെ ആരോപിക്കാൻ കഴിയില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.