രാജ്യത്ത് കൊവിഡ് കൂടുന്ന സാഹചര്യം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

രാജ്യത്ത് വീണ്ടും കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവ റാന്‍ഡം സാമ്പിളിംഗ് ആരംഭിച്ചു. വിദേശത്തുനിന്നുള്ള യാത്രക്കാര്‍ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന എയര്‍ സുവിധ ഫോം പൂരിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ ക്വാറന്റൈന് വിധേയമാക്കും. അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൈന, തായ്ലന്‍ഡ്, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 2 ശതമാനം റാന്‍ഡം സാമ്പിള്‍ കൂടാതെ വിശദ പരിശോധന നടത്തും എന്നിങ്ങനെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.