മെസിയെ കെട്ടിപ്പിടിച്ച ആ സ്ത്രീ താരത്തിന്‍റെ അമ്മ ആയിരുന്നില്ല!!!

ലോകകപ്പ് ഫൈനലിൽ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന താരങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ചും ആരാധകരെ അഭിവാദ്യം ചെയ്തും സുവർണ്ണ നേട്ടം അർജന്റൈൻ താരങ്ങൾ ആഘോഷമാക്കി. ഇതിനിടെ ഗ്രൗണ്ടില്‍ കണ്ണീരോടെ ഒരു സ്ത്രീ മെസിയെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.മെസിയും നിറ കണ്ണുകളോടെയാണ് തിരികെ സ്ത്രീയെ കെട്ടിപ്പിടിച്ചത്. മെസ്സിയുടെ ഈ വികാരനിർഭരമായ നിമിഷം മാധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു .ഇത് അര്‍ജന്‍റൈന്‍ നായകന്‍റെ അമ്മയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ ആ സ്ത്രീ മെസിയുടെ അമ്മയായിരുന്നില്ല എന്ന പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.കിരീടം നേടിയ പ്രിയ താരത്തെ കെട്ടിപ്പിടിച്ച് വിതുമ്പിയത് അര്‍ജന്‍റീന ടീമിന്‍റെ പാചകക്കാരിയായ അന്‍റോണിയ ഫരിയാസ് ആണ്. അതേസമയം, ലോക കിരീടവും മെസിയും കൂട്ടരും നാട്ടില്‍ തിരിച്ചെത്തിയതിന്‍റെ ആഘോഷത്തിലാണ് അര്‍ജന്‍റീന.

ഇതിനിടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും അര്‍ജന്‍റീനന്‍ ഇതിഹാസം പങ്കുവെച്ചിരുന്നു. ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും നന്ദി പറഞ്ഞ മെസി ഈ വിജയം മറഡോണയുടേത് കൂടിയാണ് എന്ന് കുറിച്ചു. .
‘ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ നീണ്ട 30 വര്‍ഷങ്ങള്‍. ഫുട്ബോള്‍ ഏറെ സന്തോഷവും ചില ദുഖങ്ങളും തന്ന് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. ലോക ചാമ്പ്യനാവാന്‍ എന്നും സ്വപ്‌നം കണ്ടു. ആ ലക്ഷ്യം അവസാനിപ്പിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. ഒരിക്കലും പിന്നോട്ട് വലിഞ്ഞില്ല. കഴിഞ്ഞ ലോകകപ്പുകളിലെ നിരാശ മറക്കാനുള്ള കിരീടമാണിത്. ബ്രസീലിലും ഞങ്ങള്‍ കിരീടത്തിന് അര്‍ഹരായിരുന്നു. കഠിനാധ്വാനത്തിന്‍റെ ഫലമാണിത്.മികച്ച ടീമും ടെക്‌നിക്കല്‍ സംഘവും അര്‍ജന്‍റീനയ്ക്കുണ്ടായി. ആരോരുമറിയാതെ അവര്‍ പകലും രാത്രിയുമില്ലാതെ കഠിനാധ്വാനം ചെയ്തു. സ്വര്‍ഗത്തിലിരുന്ന് പ്രചോദിപ്പിക്കുന്ന ഡീഗോ മറഡോണയുടെ വിജയം കൂടിയാണിത്. നിരാശകളില്ലാതെ വിജയം വരുക അസാധ്യമാണ്. എന്‍റെ ഹൃദയത്തില്‍ നിന്ന് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു’ മെസി കുറിച്ചു.