തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരൻ ആംബുലൻസ് ഓടിച്ചു പോയി. നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ആണ് ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസ് ഓടിച്ചു പോയത്. ആശുപത്രിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെ ഒല്ലൂരിൽ വച്ചാണ് ആംബുലൻസ് തടഞ്ഞ് പതിനഞ്ചുകാരനെ പിടികൂടിയത്. ഒല്ലൂർ പിന്നിട്ട് ആനക്കൽ ഭാഗത്തേക്ക് തിരിഞ്ഞ ആംബുലൻസ് ഇവിടെ വച്ച് ഓഫായി പോയി. ഇതോടെ വണ്ടി തള്ളാൻ പതിനഞ്ചുകാരൻ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. കുട്ടി ആംബുലൻസ് ഓടിക്കുന്നത് കണ്ട് നാട്ടുകാർ വണ്ടിക്ക് ചുറ്റും കൂടിയതിന് പിന്നാലെ ആംബുലൻസ് ഡ്രൈവർ സംഭവസ്ഥലത്തേക്ക് എത്തി. പിന്നാലെ ആംബുലൻസിനേയും കുട്ടിയേയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കേരള മെഡിക്കൽ സർവ്വീസിൻ്റെ 108 ആംബുലൻസാണ് പതിനഞ്ചുവയസുകാരൻ ആശുപത്രിയിൽ നിന്നും എടുത്ത് ഓടിച്ചുപോയത്. ആംബുലൻസ് ഡ്രൈവർ താക്കോൽ വണ്ടിയിൽ വച്ച് ശുചിമുറിയിലേക്ക് പോയ സമയത്താണ് കുട്ടി ആംബുലൻസ് എടുത്ത് കടന്നത്. കുട്ടി ആംബുലൻസുമായി നഗരത്തിലേക്ക് കടക്കുമ്പോൾ കിസാൻ സഭയുടെ സമ്മേളനത്തിൻറെ ഭാഗമായി നിരവധി വണ്ടികളും ആളുകളും വന്നു കൊണ്ടിരിക്കുകയായിരുന്നു. ഭാഗ്യവശാൽ അപകടമൊന്നുമുണ്ടായില്ല. 30 കിലോമീറ്റർ വേഗതയിലാണ് ആംബുലൻസ് പോയത് എന്നാണ് വിവരം. വീട്ടിലെ കാർ മുന്നോട്ടും പിന്നോട്ടും എടുത്തുള്ള പരിചയം മാത്രമാണ് കുട്ടിക്കുള്ളത് എന്നാണ് വീട്ടുകാർ പറയുന്നത്. ജില്ല ആശുപത്രിയിലെ ജീവനക്കാരിയുടെ മകനാണ് ഈ പതിനഞ്ചുകാരൻ. കുട്ടിക്ക് പതിനഞ്ച് വയസ്സ് മാത്രമായതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ബന്ധപ്പെട്ടവരുടെയെല്ലാം വിശദമായ മൊഴിയെടുത്ത ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.