പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മതം നടത്തിയത് ക്രൈം ബ്രാഞ്ചിന്റെ നിർബന്ധം കൊണ്ടാണെന്ന് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും കേസിൽ നിന്ന് ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നും ,ഇത് കാരണമാണ് കുറ്റമേറ്റതെന്നുമാണ് മൊഴി കൊടുത്തത് . നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് ഗ്രീഷ്മ മൊഴി നൽകിയത് .
കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ രാജ് ഒക്ടോബർ 25-ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളേജ് വിദ്യാർഥിയായ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഗ്രീഷ്മയുടെ രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. .ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ്ഇപ്പോൾ പുതിയ മൊഴി നൽകിയിരിക്കുന്നത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് മുൻപ് പൊലീസിനോട് സമ്മതിച്ചിരുന്നത് .