ഡ്രെസിംഗ് റൂമിൽ വിജയാഘോഷത്തിനിടെ മെസി മൊക്സിക്കോയുടെ ജേഴ്സി ചവിട്ടിയ സംഭവത്തിൽ മെസിക്ക് പിന്തുണയുമായി മെക്സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ. വിവാദങ്ങൾ അനാവശ്യമാണ്. മെസി അങ്ങനെ ചെയ്യുന്ന ഒരാളല്ല. ഡ്രസിംഗ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അൽവാരസിന് അറിയില്ലെന്നും നനഞ്ഞ ജേഴ്സി നിലത്തിടുന്നത് പതിവാണെന്നും ഗുര്‍ഡാഡോ പറഞ്ഞു. ഗുര്‍ഡാഡോ നൽകിയ ജേഴ്സിയെ ചൊല്ലിയായിരുന്നു വിവാദം. ഡ്രെസിംഗ് റൂമിൽ വിജയാഘോഷത്തിനിടെ മെസി ജേഴ്സി ചവിട്ടിയെന്നും ഇത് മെക്സികോയെ അപമാനിക്കുന്നതിന് തുല്ല്യമെന്നുമായിരുന്നു കനേലോയുടെ ആക്ഷേപം. തന്റെ മുന്നിൽപെടാതിരിക്കുന്നതാണ് മെസിക്ക് നല്ലതെന്നും കനേലോ ഭീഷണി മുഴക്കിയിരുന്നു. ഖത്തറിൽ ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 2-0 ന് ജയിച്ച ശേഷം ഡ്രെസിംഗ് റൂമില്‍വച്ച് മെക്സിക്കോ ജേഴ്സി മെസി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു വിമര്‍ശനം. മെക്സിക്കോ ജേഴ്സി മെസി നിലത്തിട്ട് ചവിട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മെക്സിക്കോയിലെ പ്രമുഖനായ ബോക്സർ കനേലോ അൽവാരസ് തന്റെ ട്വിറ്റര്‍ പോസ്റ്റിൽ മെസിയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മെക്സിക്കൻ ജേഴ്സിയിൽ മെസി ‘തറ വൃത്തിയാക്കുകയായിരുന്നു’വെന്നാണ് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യനായ ഇദ്ദേഹം ആരോപിച്ചത്. “ഞങ്ങളുടെ ജഴ്സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ” കാനെലോ അൽവാരസ് ട്വിറ്ററില്‍ കുറിച്ചിരുന്നു.