കൂട്ടബലാത്സംഗം; 14-കാരിയെ നാല് ആണ്‍കുട്ടികളും അധ്യാപകനും ചേർന്ന് ബലാത്സംഗത്തിനിരയാക്കി

പട്‌നയിൽ നാല് ആണ്‍കുട്ടികളും അധ്യാപകനും ചേർന്ന് 14-കാരിയെ കൂട്ടബലാത്സംഗം ചെയ്തു .ആൺകുട്ടികൾക്ക് പിന്നാലെയാണ് അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയത് . ബിഹാറിലെ കയ്മുര്‍ ജില്ലയിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ പ്രദേശത്തെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുനില്‍ കുമാര്‍ സിങ്ങി(55)നെയും നാലംഗസംഘത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി. മറ്റ് മൂന്നുപേരും ഒളിവിലാണ്.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠികളായ രണ്ടുപേര്‍ ഉള്‍പ്പെടെയുള്ള നാലംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ നാല് ആണ്‍കുട്ടികളും ബലാത്സംഗം ചെയ്തു. ഒരാള്‍ വായ പൊത്തിപ്പിടിക്കുമ്പോള്‍ മറ്റുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്‌തു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി .ഇതിനിടെയാണ് അധ്യാപകൻ സ്ഥലത്ത് എത്തുന്നത് . ഇയാളെ കണ്ടതോടെ നാല് ആണ്‍കുട്ടികളും ഓടിരക്ഷപ്പെട്ടു. എന്നാല്‍ രക്ഷക്കനാകുമെന്നു കരുതിയ അധ്യാപകൻ പിന്നീട് പെൺകുട്ടിയെ ബലാത്സംഗം ചെയുകയായിരുന്നു .തുടർന്ന് ഇയാള്‍ തന്നെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും താനാണ് കുട്ടിയെ രക്ഷിച്ചതെന്നുമാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ സുനില്‍ സിങ് വീട്ടില്‍നിന്ന് മടങ്ങിയതിന് പിന്നാലെ പെണ്‍കുട്ടി നടന്നതെല്ലാം വെളിപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രധാനാധ്യാപകനെയും ഒരു ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. റിമാന്‍ഡ് ചെയ്ത അധ്യാപകനെ ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടർന്ന് ജുവനൈല്‍ ഹോമിലേക്കും മാറ്റി . സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു .