വിഴിഞ്ഞത്ത് സമാധാനപരമായി മുന്നോട്ട് പോയ സമരത്തെ പൊളിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തിയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര. ഒരു വിഭാഗം ആളുകൾ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ് ഇന്നലെ സംഘർഷം ഉണ്ടാവാൻ കാരണം. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാർ ഇന്നലെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുണ്ട്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരും അദാനിയും സമരത്തെ ദുർബലമാക്കാൻ ശ്രമിച്ചു. വിഴിഞ്ഞത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങൾ അന്വേഷിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച ലത്തീൻ സഭ, ജുഡീഷ്യൽ അന്വേഷണം നടത്തി ദുരൂഹതകളും കൂട്ടുകെട്ടുകളും പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ചിലർ മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ ജനം അറിയണം. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തെ പ്രതിരോധിക്കാനും നിർവീര്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. ഒരു കുറ്റകൃത്യത്തിലും ഉൾപ്പെടാത്തവരെയാണ് വധശ്രമം അടക്കം വകുപ്പിട്ട് പൊലീസ് പിടിച്ച് കൊണ്ടുപോയത്. മത്സ്യത്തൊതൊഴിലാളികളെ പ്രകോപിപ്പിക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് ചിലരെ അറസ്റ്റ് ചെയ്തു. എന്തിനാണ് അറസ്റ്റെന്ന് അന്വേഷിച്ചവരെയും പൊലീസ് പിടികൂടി. പൊലീസിനെതിരായ അനിഷ്ട സംഭവങ്ങൾ ന്യായീകരിക്കുന്നില്ല. പക്ഷേ പൊലീസ് ഷാഡോ പൊലീസായി വന്ന് സമരപ്പന്തലുമായി ബന്ധമുളളവരെ കൊണ്ടുപോയി. ഇതെല്ലാമാണ് അവിടെ സംഭവിക്കുന്നത്. പൊലീസ് ആക്രമിക്കപ്പെട്ടതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.