ടിപി രാജീവന് സാംസ്കാരിക കേരളത്തിന്റെ ആദരാഞ്ജലികൾ

പ്രശസ്ത കവിയും എഴുത്തുക്കാരനുമായ ടിപി രാജീവന്‍ (63) അന്തരിച്ചു. കരള്‍ വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് ടി പി രാജീവന്‍. കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ 1959ലാണ് ടിപി രാജീവന്റെ ജനനം. പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിന്റെ കഥയായിരുന്നു ആദ്യ നോവല്‍. ക്രിയാ ശേഷം, കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, പ്രണയ ശതക എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, വയല്‍ക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, വെറ്റിലച്ചെല്ലം തുടങ്ങിയവ അദ്ദേഹത്തിന്റ ശ്രദ്ധേയമായ കവിതകളാണ്. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിന് ആണ് പുരസ്കാരം ലഭിച്ചത്. യുഎസിൽ നിന്നുള്ള റോസ് ഫെലോ ഫൗണ്ടേഷൻ ഫെലോഷിപ്പും നേടിയിട്ടുണ്ട്.
ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ നിന്ന് എംഎ ബിരുദം നേടിയ ഇദ്ദേഹം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ വര്‍ഷങ്ങളോളം പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായിരുന്നു അദ്ദേഹം. നടുവണ്ണൂരിനടുത്ത് കോട്ടൂരിലെ നരയംകുളത്താണ് ഇപ്പോൾ താമസം.