താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്ന പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. കൊച്ചി സിറ്റി പൊലീസിനെതിരെ കമ്മീഷണർക്കാണ് പരാതി നൽകിയത്. ഞാറയ്ക്കൽ പൊലീസിൽ നിന്നെന്ന് പറഞ്ഞ് ഒരു സംഘം വീട് കുത്തിത്തുറന്നെന്നാണ് സമീപവാസി കൂടെ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സീന പരാതി നൽകിയത്. എറണാകുളം വടുതലയിലെ വീട്ടിലാണ് കത്തിക്കുത്ത് കേസിലെ പ്രതി ഒളിവിലുണ്ടെന്ന പേരിൽ പോലീസ് അതിക്രമിച്ചുകയറിയത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് സംഘം എത്തിയത് എന്നും പരാതിയിൽ പറയുന്നു. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോളം വരുന്ന ആഭരണങ്ങൾ പിന്നാലെ കാണാതായെന്നും പരാതിയിൽ പറയുന്നു. ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതും കാണാതായിട്ടുണ്ട്. മകളുടെ പഠനാവശ്യത്തിനായി ദില്ലിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല