വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം, മാതാവിന് ഗുരുതര പരുക്ക്

വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ നായ്ക്കളുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെന്നിസി നോർത്ത് മെംഫിസിലായിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടു വയസ്സുള്ള പെൺകുട്ടിയുടേയും അഞ്ചു മാസം പ്രായമുള്ള ആൺകുട്ടിയുടേയും ജീവൻ അപഹരിച്ചതെന്ന് ഷെൽബി കൗണ്ടി ഷറീഫ് ഓഫിസ് അറിയിച്ചു. കുട്ടികളുടെ ശരീരമാസകലം കീറി മുറിക്കപ്പെട്ടിരുന്നു. കുട്ടികൾ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. നായ്ക്കളുടെ ആക്രമണത്തിൽ രക്തം വാർന്ന് ശരീരം മുഴുവൻ ഗുരുതരമായി പരുക്കേറ്റ മാതാവിനെ മെംഫിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പിറ്റ്ബുൾ നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനു കടിയേറ്റതെന്നും പൊലീസ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമൽ കൺട്രോൾ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്നും കേസെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷറീഫ് ഓഫീസ് അറിയിച്ചു. വീട്ടിൽ വളർത്തുന്ന നായ്ക്കൾ എപ്പോളാണ് പ്രകോപിതരാകുക എന്നു പറയാനാകില്ലെന്നും കുട്ടികളെ തനിച്ചു വിടുന്നവർ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.