അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയില്‍പ്പെട്ട ബസ്

പാലക്കാട് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കേസുകൾ. അഞ്ച് കേസുകള്‍ ബസിനെതിരെ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയില്‍പ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്. ഡ്രൈവര്‍ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനും ഗതാഗതനിയമ ലംഘനത്തിനും അടക്കം നാല് കേസുകളാണ് നിലവിലുള്ളത്. മെയ് മാസത്തില്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ ഫൈന്‍ പോലും അടയ്ക്കാത്തതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസിനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. കോട്ടയം പാല സ്വദേശിയാണ് ടൂറിസ്റ്റ് ബസിന്റെ ഉടമ. ഇന്നലെ രാത്രി 11 30 ഓടെ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ദേശിയ പാതയിലാണ് അപകടം. രണ്ട് ഡ്രൈവര്‍മാരാണ് ബസിലുണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ചതുപ്പിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ മരിച്ചു. 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.