ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീർന്നു. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നൽകിയാണ് ഒത്തുതീർപ്പായതെന്ന് കരാറിൽ പറയുന്നു. നിയമപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. കുട്ടിയുടെ അച്ഛൻ ആരെന്ന കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരും മുൻപാണ് കേസ് ഒത്ത് തീർപ്പാക്കിയത്. കേസ് അവസാനിപ്പിക്കാൻ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തർക്കമാണ് കാര്യങ്ങൾ വൈകാൻ കാരണം. കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച് കരാറിൽ ഒന്നും പറയുന്നുമില്ല. 2019ലാണ് ബിഹാർ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ രംഗത്ത് വരുന്നത്. പരാതി വ്യാജമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി പരിശോധനാ ഫലം സീൽ ചെയ്ത കവറിൽ ഹൈക്കോടതിയിൽ കിടപ്പുണ്ട്. ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വർഷം ആദ്യം യുവതി കോടതിയെ സമീപിച്ചു. തുടർന്നാണ് ഒത്ത് തീർപ്പിലേക്ക് എത്തിയത്. കേസ് അവസാനിച്ചതോടെ ഇനി ഡിഎൻഎ പരിശോധനാ ഫലം പുറത്തുവരില്ല.