റോഡുകള്‍ നിര്‍മിച്ചു ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

റോഡുകള്‍ നിര്‍മിച്ചു ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നിര്‍മാണ കമ്പനിക്കെതിരെ വിജിലന്‍സ് കേസെടുക്കുമെന്നും, മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിപാലന കാലയളവില്‍ കേടുപാടുകള്‍ ഉണ്ടായാല്‍ കര്‍ക്കശ നടപടി എടുക്കുമെന്നും, മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും, വാഹന സാന്ദ്രതയ്ക്ക് അനുസരിച്ച് ഭാരം താങ്ങാന്‍ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഡ്രെയിനേജ്, സുരക്ഷാ സംവിധാനം, ബിഎം-ബിസി പോലുള്ള നിലവാരം എന്നിങ്ങനെയുളള റോഡാണ് കേരളത്തിന് ആവശ്യം. വാഹനം കൂടി വരുമ്പോള്‍ അതിനുസരിച്ച് റോഡിന് വീതിയും വേണം. എന്നാല്‍ മാത്രമേ റോഡുകള്‍ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.