സാമൂഹിക പ്രവര്‍ത്തക മേരി റോയി അന്തരിച്ചു

സാമൂഹിക പ്രവര്‍ത്തകമേരി റോയി (89) അന്തരിച്ചു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമത്തില്‍ നടത്തിയ ഇടപെടലാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. ആ നിയമം അസാധുവാണെന്ന് ഈ കേസില്‍ സുപ്രീംകോടതി 1986-ല്‍ വിധിച്ചു.1967-ല്‍ കോട്ടയത്ത് കോര്‍പ്പസ് ക്രിസ്റ്റി ഹൈ സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്‌കൂളിന്റെ നിര്‍മാണ ചുമതല. തുടക്കത്തില്‍, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉള്‍പ്പെടെ ഏഴു പേരാണ് സ്‌കൂള്‍ നടത്തിപ്പില്‍ ഉണ്ടായിരുന്നത്. ഇന്ന്, പള്ളിക്കൂടം എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്‌കൂളിന്റെ പ്രധാനാധ്യാപികയും മേരിയാണ്. കോട്ടയത്തെ ആദ്യ സ്‌കൂളുകളിലൊന്നായ റവ.റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയും പി.വി ഐസക്കിന്റെ മകളുമാണ്. 1933-ല്‍ ജനിച്ച മേരി ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലും ബിരുദത്തിന് ചെന്നൈ ക്വീന്‍ മേരീസിലുമാണ് പഠിച്ചത്. ബംഗാളി ബ്രാഹ്‌മണനായ രാജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്. പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയിയുടെ അമ്മയാണ് അന്തരിച്ച മേരി റോയി.