കോൺഗ്രസ് മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമെന്ന് എം വി ഗോവിന്ദന്‍

കോൺഗ്രസ് മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറ്റിടത്തെല്ലാം കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ സമീപനമാണ്. ആരെല്ലാം ഇനി കോണ്‍ഗ്രസ് വിടുമെന്ന് കണ്ടറിയണം. മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരെയും സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതര സർക്കാരുകളെ ബിജെപി നശിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഓരോ പാർട്ടിയെയും കോടികൾ കൊണ്ട് ബിജെപി ശിഥിലീകരിക്കുകയാണ്. ദില്ലിയിലും വിലക്കുവാങ്ങൽ രാഷ്ട്രീയമാണ്. കേരളത്തിലും ശ്രമം നടക്കുന്നുണ്ട്. യുഡിഎഫിനും ബിജെപിക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. വർഗീയതയാണ് അവർ പറയുന്നത്. വികസന പ്രവർത്തനം നടത്തിയാൽ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് പ്രതിപക്ഷത്തിന് തെരെഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.