സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് ചികിത്സക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് പോകുന്നത്. ചിലപ്പോൾ സമയം നീണ്ടേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്. ഇന്നലെ നടന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങളിലാണ് സെക്രട്ടറിസ്ഥാനം അദ്ദേഹം ഒഴിഞ്ഞത്. കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുമ്പോൾ വേഗം സുഖപ്പെടട്ടെ എന്നാണ് കേരളം പറയുന്നത്. രാഷ്ട്രീയ പ്രതിയോഗികളും കോടിയേരിയുടെ അസുഖം മാറാനായി ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി സിദ്ദിഖും മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി കെ അബ്ദുറബും വേഗം അസുഖം മാറി കോടിയേരി തിരിച്ചെത്തട്ടെയന്ന് ഫേസ്ബുക്കിൽ കുറിച്ചു. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തി ബന്ധങ്ങൾ പക്വതയോടെ കാത്തു സൂക്ഷിക്കുന്ന കൊടിയേരിക്ക് രോഗ ശാന്തി ആശംസിക്കുന്നുവെന്നും പൂർണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെയെന്നുമാണ് അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചത്. എത്രയും പെട്ടെന്ന് അസുഖം മാറി കർമ്മപഥത്തിലേക്ക് തിരിച്ചെത്താൻ കോടിയേരി ബാലകൃഷ്ണന് സാധിക്കട്ടെ എന്നാണ് പ്രാർത്ഥനകൾ പങ്കുവച്ച് ടി സിദ്ദിഖ് കുറിച്ചത്.