തൃശൂരില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മാതാപിതാക്കളെയും പ്രതിചേര്‍ത്തേക്കും

തൃശൂര്‍ വടക്കേക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മാതാപിതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവര്‍ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു എങ്കിലും ഇക്കാര്യം പൊലീസില്‍ അറിയിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയാണ്. കഞ്ചാവ് വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ കഞ്ചാവ് വാങ്ങാന്‍ ഇവരുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു . ഈ സൗഹൃദം മുതലെടുത്താണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയായിരുന്നു. കുട്ടിയുടെ കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് മൊഴിയില്‍ പറഞ്ഞു. മെയ് മാസം ട്യൂഷന്‍ സെന്ററില്‍ വച്ചും പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.