ഇന്ത്യയിൽ 12,000 രൂപയ്ക്ക് താഴെ വിലയുള്ള ചൈനീസ് ഫോണുകൾക്ക് നിരോധനം വരുന്നു

12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയിലെ വിലകുറഞ്ഞ ഫോണുകളുടെ വിപണിയില്‍ നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഷവോമി പോലുള്ള ഇന്ത്യന്‍ വിപണിയിലെ മുന്‍നിര മൊബൈല്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമായിരിക്കും ഇത്..ചൈനീസ് കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഈ കഴിഞ്ഞ മാസങ്ങളില്‍ സാമ്പത്തിക അന്വേഷണങ്ങള്‍ ശക്തമാക്കിയിരുന്നു. ഷവോമി, ഒപ്പോ, വിവോ എന്നീ കമ്പനികള്‍ക്കെതിരെ ഇ.ഡി അന്വേഷണം നടക്കുകയാണ്. വിവോ ഡയറക്ടര്‍മാര്‍ അന്വേഷണത്തെതുടര്‍ന്ന് ഇന്ത്യ വിട്ടു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

മാർക്കറ്റിൽ നിന്ന് ഇന്ത്യയുടെ എൻട്രി ലെവൽ സ്മാര്‍ട്ട് ഫോണ്‍നിരോധിക്കാനുള്ള നീക്കം ഷവോമി അടക്കമുള്ള ചൈനീസ് ബ്രാന്‍റുകള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും. ഈ കമ്പനികളുടെ സ്വന്തം വിപണിയായ ചൈനയില്‍ കൊവിഡ് കാല തിരിച്ചടികള്‍ നേരിട്ടപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വിപണിയിലെ പങ്കാളിത്തത്തിലൂടെയായിരുന്നു ചൈനീസ് ബ്രാന്‍റുകള്‍ ശക്തരായി തുടര്‍ന്നത്.

ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികളുടെ ആധിപത്യമാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍. എന്നാൽ അവരുടെ വിപണി ആധിപത്യം “സൗജന്യവും ന്യായവുമായ മത്സരത്തിന്റെ അടിസ്ഥാനത്തിലല്ല”, എന്നാണ് കേന്ദ്ര ഐടിമന്ത്രി ആഴ്ച ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തോട് പറഞ്ഞത്. ഇന്ത്യയിലെ മിക്ക ചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളും മുന്‍നിരയില്‍ ഉണ്ടായിട്ടും വാര്‍ഷിക നഷ്ടം രേഖപ്പെടുത്തുന്നു. ഇത് അന്യായമായ മത്സരത്തെതുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നിരോധനം വരുമോ എന്ന വാര്‍ത്തയില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോ, കേന്ദ്ര സര്‍ക്കാറോ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് ബ്ലൂം ബെര്‍ഗ് പറയുന്നത്.