നാലു ദിവസം തീവ്ര മഴ പെയ്താല്‍ പ്രതിസന്ധി : മുഖ്യമന്ത്രി പിണറായി വിജയന്‍

നാലു ദിവസം തീവ്ര മഴ പെയ്താല്‍ സാഹചര്യങ്ങള്‍ മോശമാകുമെന്ന് മുഖ്യമന്ത്രി. മുന്‍ വര്‍ഷങ്ങളിലെ മഴക്കെടുതി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. മഴ വലിയതോതില്‍ ശക്തമാകുകയാണെന്നും അടുത്ത നാല് ദിവസം അതിതീവ്ര മഴയുണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയ്ച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാളെ വരെ അതിതീവ്ര മഴ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കും. നാളെ കഴിഞ്ഞ് അത് വടക്കന്‍ കേരളത്തില്‍കൂടി വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ കോട്ടയം, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും. ജലസേനചന വകുപ്പിന്റെ 17 അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തുവിടുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.