അങ്കണവാടി, പ്രീ സ്കൂൾ കുട്ടികൾക്കായി പോഷകബാല്യം പദ്ധതിയുടെ ഭാഗമായി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക്  ആഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.

അങ്കണവാടി, പ്രീ സ്കൂൾ കുട്ടികൾക്കായി പോഷകബാല്യം പദ്ധതിയുടെ ഭാഗമായി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക്  ആഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്‌ഘാടനം ചെയ്യും. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിൽ പോഷക ബാല്യം പദ്ധതി നടപ്പിലാക്കുന്നത് നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്. അങ്കണവാടിയിലെ 3 വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി. അം​ഗനവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി ബാല​ഗോപാൽ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു. കേരളത്തിലെ കുട്ടികളുടെ പോഷകാഹാ​ര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായിട്ടാണ് അം​ഗനവാടി മെനുവിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്കായി 61.5 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്ിനത്. സംയോജിത ശിശുവികസന പദ്ധതിക്കായി 158 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിരുന്നു.