വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊന്നു തുടങ്ങി

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടില്‍ പന്നികളെ കൊന്നുതുടങ്ങി. രാത്രി 10 മണിയോടെയാണ് ഫാമില്‍ പന്നികളെ ഘട്ടം ഘട്ടമായി കൊന്നു തുടങ്ങിയത്. ഇന്നലെ സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘംതവിഞ്ഞാല്‍ പഞ്ചായത്തില്‍ ക്യാമ്പ് ചെയ്യുകയാണ്.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമില്‍ 360 പന്നികളാണ് ഉള്ളത്. എന്നാല്‍ 100 കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15,000 രൂപ എന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നാണ് കര്‍ഷകരുടെ പരാതി. ഇക്കാര്യമടക്കം കര്‍ഷകരുടെ പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാവശ്യമായ നടപടികളെടുക്കുമെന്ന് സബ് കലക്ടര്‍ ഫാം ഉടമകള്‍ക്ക് ഉറപ്പ് നല്‍കി.
മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി സര്‍വൈലന്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമിന്റെ 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. സംസ്ഥാനത്തേക്കുള്ള പന്നിക്കടത്ത് തടയുന്നതിന് വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക പരിശോധന തുടരുകയാണ്.