മിക്‌സഡ് സ്‌കൂള്‍ ആശയം പെട്ടെന്ന് നടപ്പിലാക്കുന്നതില്‍ പ്രതിസന്ധി

മിക്‌സഡ് സ്‌കൂള്‍ എന്ന ആശയം പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ബോയ്സ്, ഗേള്‍സ് സ്‌കൂള്‍ സംവിധാനം വേണ്ട എന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്.  പുനലൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ണായക ഉത്തരവ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പിടിഎ എന്നിവരുടെ തീരുമാനം പരിഗണിച്ച് മാത്രമേ സ്‌കൂളുകള്‍ മിക്സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിലവില്‍ 18 സ്‌കൂളുകളാണ് സംസ്ഥാനത്ത് മിക്സ്ഡ് ആയി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം നിര്‍ണായകമാകും.
കേരളത്തിലെ 280 ഗേള്‍ സ്‌കൂളുകളും 164 ബോയ്സ് സ്‌കൂളുകളും മിക്സഡ് ആക്കണമെന്നാണ് ഉത്തരവ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത് നടപ്പാക്കിയാലും സ്വകാര്യ സ്‌കൂളുകളില്‍ ഇത് വെല്ലുവിളിയാകും. ഇക്കാര്യത്തിലുള്ള വിദ്യാഭ്യാസവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ ഇന്നുണ്ടാകും.ലിംഗഭേദമില്ലാതെ കുട്ടികള്‍ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ 90 ദിവസത്തിനകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു.