ആശുപത്രി അധികൃതരുടെ അനാസ്ഥ; കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു

പാലക്കാട് തങ്കം ആശുപത്രിയിൽ തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. പ്രസവത്തിനായി ഒരാഴ്ച മുൻപാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖ പ്രസവമായിരിക്കുമെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തതായി അധികൃതര്‍ വീട്ടുകാരില്‍ നിന്ന് ആദ്യം മറച്ചു വെച്ചു. പിന്നീട് യുവതിക്ക് ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലെന്നും കുഞ്ഞ് മരിച്ചെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

കുട്ടിമരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പരാതി നല്‍കി. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് പത്തുമണിയോടെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവതിയും കുഞ്ഞും മരിക്കാന്‍ കാരണക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.